Saturday, 24 August 2013

തുമ്പപ്പൂവിനെ തേടി ...............

(മൂന്ന് നാല് കൊല്ലങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്ത് ഞാൻ എഴുതിയ ഒരു കഥ .)

കുളിച്ച് ,കുറി തൊട്ട് തലയിലെ കിരീടം നേരെയാക്കി മാവേലി പാതാളത്തിൽ നിന്നും മുകളിലേക്ക് കയറി വന്നു.

വേൾഡുകപ്പിനു സുല്ലിട്ടു വന്ന ഇൻഡ്യയെ സ്വീകരിക്കുന്നത് പോലെയായിരുന്നു സ്വീകരണം. ആരുമില്ല  കാണാനും വരവേല്കാനും. സാരമില്ല , അവരെയൊക്കെ വീട്ടിൽ പോയി കാണാം.മാവേലി നടന്നു,നടന്നു, ഒരു വീട് കണ്ടു.ഗേറ്റിൽ കൈ വെച്ചില്ല അതിനു മുൻപേ പട്ടി കുര തുടങ്ങി.അത് വകവെക്കാതെ പൂക്കളം കാണാനുള്ള ധൃതിയിൽ അകത്തു കയറി.കർക്കടകമഴ സിമന്റു തറയ്ക്ക് സമ്മാനിച്ച പായലിൽ മെതിയടി ഉറക്കാതെ താഴെ വീണത്‌ മാത്രമായി ഫലം!പൂക്കളുണ്ട്‌  പക്ഷെ പൂക്കളമില്ല. ഉള്ള പൂക്കൾ വിദേശികൾ,തന്നെ നോക്കി കളിയാക്കി ചിരിക്കുന്നു.അകത്ത് ഓണാഘോഷം പൊടിപൊടിക്കുന്നു ,ടി.വി.യിലാണെന്ന് മാത്രം.

വേളിയിലേക്കിറങ്ങി നടക്കവേ ഒരു പന്തൽ കണ്ടു. തമിഴ് വിയർപ്പിൽ വിരിഞ്ഞ പൂക്കളം ,തമിഴ് പാട്ടിന്റെ അകമ്പടിയും, അവർക്കും തന്നെ വേണ്ട തന്റെ തുമ്പപൂവിനെ വേണ്ട.
തുമ്പപൂവിനെ തേടി നടന്നു മാവേലി രണ്ടു വരി കണ്ടു. കഴിഞ്ഞ തവണത്തെ സന്ദർശനത്തിൽ ബീവറേജസിന് മുന്നില് മാത്രമായിരുന്നു തിക്കും തള്ളും ഇപ്പോൾ വിലകയറ്റ നിർമാർജനസ്റ്റാൾ കൂടിയായപ്പോൾ സമ്പൂർണമായി. അവിടെയും തുമ്പയില്ല. പെട്ടന്ന് മാവേലി ഓർത്തു: കഴിഞ്ഞ തവണ താൻ തന്റെ തുമ്പയെ കണ്ടു പിടിച്ചത് ആർക്കും വേണ്ടാതെ കാട്പിടിച്ചു കിടന്ന വഴിയോരങ്ങളിൽ ആയിരുന്നു ആവിടെ പോയി തന്റെ തുമ്പയെ കാണാം.പക്ഷെ അവിടെ ചെന്ന് നോക്കിയപ്പോൾ മാവേലി മനസിലാക്കി മിച്ചമുണ്ടായിരുന്ന തുമ്പപൂക്കളെ തൊഴിലുറപ്പു പദ്ധതിക്കാർ കൊണ്ട് പോയി എന്ന്.
മാവേലി മനസിലാക്കി , തുമ്പയില്ലാതെ,പൂക്കലമില്ലാതെ ,ഊഞ്ഞാലില്ലാതെ, താനില്ലാതെ ഓണമുണ്ണാൻ മലയാളികൾ പഠിച്ചു കഴിഞ്ഞു. ഇനി നിന്നിട്ട് കാര്യമില്ല. അപ്പോഴാണ് മറ്റൊരു കുടവയറൻ  മാവേലിയായ്  ഒരു ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഏതോ പരസ്യത്തിനു വേണ്ടി കൈ കാണിച്ചു പോകുന്നത് കണ്ടത്.

ഒരു  ചിരി,പിന്നെ ഒരു തുള്ളി കണ്ണുനീർ ! അത്തം പത്തിന് കാക്കാതെ നിറകണ്ണുകളോടെ മാവേലി പാതാളത്തിലേക്ക് തിരിച്ചു .             
      




4 comments: